Tuesday, January 29, 2008

പത്തു കല്‍പ്പനകള്‍



1
മരിച്ച കടലും തോളത്തേറ്റി
ഒരിക്കല്‍ നീയെത്തുമ്പോള്‍
പൊരിച്ച മത്സ്യം പോലൊരു ചിരിയില്‍
പിടിച്ചിരുത്തും നിന്നെ
2
എത്രകൊല്ലം ഒരു പെണ്ണിനെത്തന്നെ
മുത്തിയാകെത്തുടുപ്പിച്ചു മുത്തച്ഛന്‍
അത്ര ചോന്നൊരു ചെങ്കൊടിയും കൊണ്ടു
പെറ്റിബൂര്‍ഷ്വ ഞാന്‍ നിന്നടുത്തെത്തുന്നു
3
സത്യം പറഞ്ഞു മടുക്കുന്ന നാവു ഞാന്‍
നിത്യം വടിച്ചു വെളിച്ചം വന്നു
കത്തിയിലൂടെ നടന്നുപോയ്‌ യൂദാസ്‌
കര്‍ത്താവ്‌ സര്‍ക്കസ്സു കണ്ടുനിന്നു.
4
ഉള്ള ഞരമ്പുകളെല്ലാം മനമെന്ന
കള്ളനു വീടു പണിഞ്ഞിടുമ്പോള്‍
ബുദ്ധി തലയോടു തല്ലിയൊരത്ഭുത
ബുദ്ധപ്രതിമ ചമച്ചിടുന്നു.
5.
പതിനായിരമാകുമോര്‍മ്മയെ
പിറനാളൊരു പത്തുകൊണ്ടൊരാള്‍
പിഴയാതെ ഹരിച്ചിടുമ്പൊഴേ-
ക്കുളവായതു ബ്രഹ്മിതന്‍ഘൃതം
6
അഴിച്ചിടുന്ന പശുക്കിടാവ്‌
പുലിക്കു വായില്‍ക്കയറുന്ന ചിത്രം
വരച്ചിടുന്ന പ്രകൃതിക്കുമുന്നില്‍
മിഴിച്ചു നില്‍ക്കുന്നതു ഹിംസ മാത്രം
7
മുയലിനെ
വെടിവെച്ച കുഴല്‍
കുയിലിനു കൂടായ്‌ ഒരിക്കല്‍
അവളിടും മുട്ടകളുടല്‍ കഴുകനായ്‌.
മാറില്ല കൂവല്‍.
8
വയ്ക്കുന്നു നിന്റെ
മുഖത്തൊരു കമ്പ്യൂട്ടര്‍
മൈക്കണ്ണിലെത്ര
മയിലുണ്ടെന്നറിയുവാന്‍
9
മലതന്‍ ചിത്രം
കടുംപച്ചയില്‍ പകര്‍ത്തുവാന്‍
നളന്റെ വേഷംകെട്ടി
മകന്റെ ചായപ്പെന്‍സില്‍
10
അന്ധരാജാവ്‌ ചിത്തത്തില്‍
സ്വരാജ്യം കണ്ടിടുന്നപോല്‍
സങ്കല്‍പ്പിച്ചു രസിക്കുന്നു
ഞാനെന്‍ജീവിതമങ്ങനെ

2 comments:

siva // ശിവ said...

നല്ല കവിത...

നിലാവര്‍ നിസ said...

കവിത...

കവിത തന്നെ..