Sunday, February 24, 2008

പ്രകൃതം


തുറന്ന പ്രകൃതമാ-
ണച്ചെറുകഥയ്ക്കെന്നും

അവിടെ സുരേന്ദ്രനെ-
ന്നുള്ളൊരാള്‍ സാവിത്രിയെ-
ത്തുറന്നു പ്രേമിക്കുന്നു

അവളും അതുപോല

തുറന്ന കളിവഞ്ചി
കയറിത്തെളിവാനം
നിറഞ്ഞ പൂര്‍ണ്ണേന്ദുവെ-
ത്തുടര്‍ന്നു പിന്‍പേപോകും
നിലാവും കാറ്റും രാവും
തുറന്ന മനസ്സാകും

തിരിച്ചുവരുംനേര-
മച്ഛനമ്മമാരയല്‍-
വാസികള്‍ ബന്ധുക്കളു-
മൊത്തുചേര്‍ന്നവരുടെ
ചിത്രവുമെടുക്കും ഞാന്‍

രണ്ടു ജാതിയില്‍ രണ്ടു
നിലയില്‍പ്പിറന്നവ-
രുണ്ണുന്നു ഉറങ്ങുന്നു
ചാണകഗന്ധം പേറി
സാവിത്രി മത്സ്യംതൊട്ടു-
കൂട്ടുന്നു സുരേന്ദ്രന്‍ ആ
സ്വാദുള്ള ദൃശ്യം മന്ദ-
സ്മിതത്തില്‍ പൊതിയുന്നു

മെല്ലെമെല്ലെയായ്‌ വീര്‍ത്തു-
വരുന്ന വയറില-
ക്കണ്ണന്റെ ചിലങ്കക-
ളുണ്ടെന്നും കരുതുന്നു

എങ്കിലുമൊന്നോര്‍ക്കുമ്പോള്‍
സങ്കടം. അവരുടെ
തങ്കജീവിതം
ചിതല്‍തിന്നുവാന്‍ തുടങ്ങുന്നു!

2
ആരുമേ തുറക്കാത്തൊ-
രലമാരയില്‍ച്ചാക്കു-
നൂലാലെകെട്ടപ്പെട്ട്‌,
ജപ്തിചെയ്യുവാന്‍പോകും
വീടിന്റെയൊരിക്കലും
വെട്ടമേല്‍ക്കാത്ത മൂത്ര-
ച്ചായ്പിലായേകാന്തത്തില്‍
ച്ചത്തുപോയൊരു ഭാഷാ-
തല്‍പ്പത്തില്‍ കിടക്കുന്നു
നിത്യമക്കഥ, കണ്‍പോ-
ലടഞ്ഞ പ്രകൃതത്തില്‍

4 comments:

Sapna Anu B.George said...

പ്രെമത്തിനെവിടെയാ ചാണകഗന്ധം, മത്സ്യഗന്ധം???

Anonymous said...

und.

extacy said...

❤️

Anonymous said...

ഉഗ്രൻ കവിത